Pages

Popular Posts

Wednesday, October 27, 2010

തൊഴിലിന്റെ മഹത്വം.



ലണ്ടന്‍ നഗരപ്രാന്തത്തിലെ `റെഡ്‌ബ്രിഡ്‌ജ്‌' എന്ന സ്‌ഥലത്താണ്‌ എന്റെ സുഹൃത്തും സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറുമായ പ്രദീപ്‌ താമസിക്കുന്നത്‌. കഴിഞ്ഞ ജനുവരിയിലെ മാമരം കോച്ചുന്ന തണുപ്പില്‍ ഞങ്ങള്‍ നടക്കാനിറങ്ങി. നേരം വെളുത്തുവരുന്നതേയുള്ളൂ. പ്രദീപിന്റെ വീടിനോടുചേര്‍ന്നും എതിര്‍വശത്തും നിരനിരയായി വീടുകളുണ്ട്‌. നടുവില്‍ പഴുത്ത സുന്ദരി ഇലകള്‍ വീണുകിടക്കുന്ന ടാര്‍റോഡ്‌. ആ പുലര്‍കാലത്ത്‌, ഭംഗിയായി വേഷം ധരിച്ച മധ്യവയസ്‌ക്ക റോഡ്‌ വൃത്തിയാക്കുന്നതുകണ്ടു. മുനിസിപ്പാലിറ്റി ജീവനക്കാരിയാണ്‌. ഇലകള്‍ കുത്തിയെടുത്ത്‌ വേസ്‌റ്റ്‌ ബിന്നില്‍ ഇടുകയും അടിച്ചുവാരുകയുമൊക്കെ ചെയ്യുന്നുണ്ട്‌. പ്രദീപിനെക്കണ്ട്‌ അവര്‍ അഭിവാദ്യം ചെയ്‌തു.



`ഈ മരംകോച്ചുന്ന തണുപ്പില്‍ അതിരാവിലെ റോഡ്‌ അടിച്ചുവാരുന്നതിന്‌ നല്ലകൂലി കിട്ടുമോ?'- കേരളം എന്ന കുഗ്രാമത്തില്‍ താമസിക്കുന്ന ഞാന്‍ നിഷ്‌കളങ്കമായി ചോദ്യം എറിഞ്ഞു. പ്രദീപ്‌ വെളുക്കെച്ചിരിച്ചുകൊണ്ട്‌ അവന്റെ വീടിന്റെ എതിര്‍വശത്തുള്ള ബംഗ്ലാവ്‌ ചൂണ്ടിക്കാട്ടി: `അതാണ്‌ ആ തൂപ്പുകാരിയുടെ വീട്‌. ഭര്‍ത്താവ്‌ ഡോക്‌ടറാണ്‌. ഈ അടിച്ചുതളിക്കാരിക്കും എന്നേക്കാള്‍ ശമ്പളമുണ്ട്‌...'
അതാണ്‌ ജോലിയുടെ മഹത്വം. ഏതു ജോലിയും ഭംഗിയായി ചെയ്യുക എന്നതാണ്‌ പ്രധാനം. തൊഴിലിന്റെ മാന്യത എന്നൊന്നില്ല എന്ന്‌ ആ തൂപ്പുകാരി ഓര്‍മ്മിപ്പിക്കുന്നു.

ഈ കഥ പറഞ്ഞത്‌ നമ്മുടെ നാട്ടുകാര്‍ അവനവന്‍ ചെയ്യുന്ന ജോലിയോടു കാട്ടുന്ന ഔദാസീന്യം വ്യക്‌തമാക്കാനാണ്‌. കേരളത്തില്‍ വൈറ്റ്‌ കോളറല്ലാത്ത ജോലി ചെയ്യുന്നവരുടെയെല്ലാം പെരുമാറ്റം. `ഞാനിതു ചെയ്യേണ്ടവനല്ല. വെറുതെ ചെയ്യുന്നു എന്നുമാത്രം' എന്ന മട്ടിലാണ്‌. ഉദാഹരണങ്ങള്‍ നിരവധിയാണ്‌. ബാറിലെ അറ്റന്‍ഡര്‍ മുതല്‍ ബസ്‌ കണ്ടക്‌ടര്‍വരെ ഈ ഗണത്തില്‍പ്പെടുന്നു. തങ്ങള്‍ എന്തോ സൗജന്യം ചെയ്യുന്നു എന്ന മട്ടിലാണ്‌ ഇക്കൂട്ടരുടെ പെരുമാറ്റം. അവനവന്‍ ചെയ്യുന്ന തൊഴിലിനെപ്പറ്റി അഭിമാനമോ ആത്‌മവിശ്വാസമോ ഇല്ലാത്തതുകൊണ്ട്‌ അഹന്ത എന്ന പുതപ്പിട്ടുമൂടിയാണ്‌ ഇവരുടെ പെരുമാറ്റം. ഉപഭോക്‌താവ്‌ യാചകനാണെന്ന ഭാവം. `ഇത്രയുമൊക്കെയേ എനിക്കു പറ്റൂ, വേണമെങ്കില്‍ മതി' എന്നാണ്‌ പെരുമാറ്റത്തിന്റെ ചുരുക്കം.
ഇനി കേരളത്തിലെ വൈറ്റ്‌ കോളര്‍ ജോലിക്കാരുടെ കാര്യമെടുക്കുക. അത്‌ അഭിമാനം കൂടുതലുള്ളവരുടെ വര്‍ഗമാണ്‌. കോളര്‍ വൈറ്റായാലും ബ്ലാക്കായാലും ഉപഭോക്‌താവിന്‌ കിട്ടുന്ന ഫലം ഒന്നുതന്നെ. അഹന്തനിറഞ്ഞ പെരുമാറ്റം; അവജ്‌ഞ...

ഒരു ഓട്ടോറിക്ഷ ഡ്രൈവറോടുപോലും സംസാരിക്കാന്‍ കൊള്ളാത്ത സ്‌ഥലമാണ്‌ കേരളം. റോഡരികില്‍ കുത്തിയിരിക്കുന്ന കയറ്റിറക്കു തൊഴിലാളികള്‍ക്കാണെങ്കില്‍ കളക്‌ടറുടെ പവറ്‌. കള്ളുഷാപ്പില്‍ എടുത്തുകൊടുക്കുന്നവന്റെ മുഖഭാവം പരമപുച്‌ഛം. കെ.എസ്‌.ആര്‍.ടി.സി കണ്ടക്‌ടര്‍ക്ക്‌ സര്‍വജ്‌ഞഭാവം. പത്രപ്രവര്‍ത്തകന്‌ ലോകം ചുമക്കുന്നത്‌ താനാണെന്ന കുണ്ടികുലുക്കിപക്ഷി സിന്‍ഡ്രോം.
ദൈവമേ! ഈ പരമപുച്‌ഛക്കാരുടെ ലോകമാണോ, ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി!

വാല്‍ക്കഷണം:  ഇന്നും സിനിമകളില്‍ പറയുന്ന വാചകമുണ്ട്‌: `നിനക്കൊക്കെ പറ്റിയ പണി മറ്റേതാണ്‌.' (ഷേവ്‌ ചെയ്യുന്ന മട്ടില്‍ ആംഗ്യം). ഈ കുറ്റം പറയുന്നവര്‍ അറിയുന്നുണ്ടോ, നിശബ്‌ദമായി ഒരു മുറിക്കുള്ളില്‍ ബാര്‍ബര്‍ഷോപ്പ്‌ നടത്തുന്നവന്‍ ദിനംപ്രതി സമ്പാദിക്കുന്നത്‌ ആയിരങ്ങളാണെന്ന്‌! എന്നിട്ടും പിച്ചക്കാരനോടുപോലും നമ്മള്‍ ചോദിക്കുന്നു, ഈ പണി നിര്‍ത്തി ഷേവ്‌ ചെയ്യാന്‍ പൊയ്‌ക്കൂടേന്ന്‌. മലയാളിക്ക്‌ തൊഴിലിനോടുള്ള ബഹുമാനം സൂചിപ്പിക്കാന്‍ പറ്റിയ ഉദാഹരണമാണ്‌ ബാര്‍ബര്‍മാരോടുള്ള മനോഭാവം. ബാര്‍ബറേക്കാള്‍ ഒട്ടും മഹത്വം കൂടുതലില്ല ബാര്‍ അറ്റന്‍ഡര്‍ക്കെന്ന്‌ ഈ സമൂഹം എന്നാണ്‌ മനസിലാക്കുക!

No comments:

Post a Comment